Wednesday, December 28, 2022

 വിത്തുകൾ (ചങ്ങായി തരം )

ചിലതങ്ങിനെയാണ്
ഏതെങ്കിലും പാതിരാക്ക്
നിലതെറ്റിയ നിശ്വാസങ്ങളിൽ
തകർന്നു വീഴും.
പിന്നേയും ശ്വസിച്ച്
വീണ്ടും അതെ വളവിൽ
പുലർച്ചക്കോ വൈകുന്നേരമോ
നഗരത്തിന്റെ വെപ്രാളത്തിൽ
നിറഞ്ഞു തുളുമ്പിയ നുരകൾ
വിണ്ണിനെ കാണുമ്പോൾ
വീണ്ടും തളിർക്കാനൊരുങ്ങും.
തർക്കചുഴികളിലകപ്പെട്ടു
ചോദ്യങ്ങൾ
തണുത്ത്
വിറങ്ങലിച്ച് മരിക്കുന്നതു
കണ്ടില്ലെന്നു നടിച്ച്.
ഉത്തരങ്ങൾ
മൗന ഗർത്തങ്ങളിൽ
വീർപ്പുമുട്ടുമ്പോൾ
ഓക്കാനം വന്ന്
ചുട്ടുപൊള്ളുന്ന
ഇരുട്ടിനെ കുഴിച്ചിട്ടു.
പരസ്പരം കണ്ണിൽ നോക്കാതെ.
ചെരുപ്പിട്ടു
രണ്ടായ് പിരിഞ്ഞ
ഒറ്റയടി പാത.
ഇനി വണ്ടി കിട്ടില്ല
കണ്ണുകൾ മേഘങ്ങൾക്കിടയിലെ
ഒറ്റ നക്ഷത്രത്തെ തിരയും.
മഴ
വരും
നനഞ്ഞമരും
വീണ്ടും
ചിലതു
മുളപൊട്ടും.